കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഡ്വ. പി. ശങ്കരന്‍ (73) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്‍റെ വിശ്വസ്തന്‍ എന്ന നിലയിൽ തന്റെ സാനിധ്യം അറിയിച്ച കോൺഗ്രസ് നേതാവാണ് പി.ശങ്കരൻ. പത്ത് വർഷത്തോളം ഡിസിസി അധ്യക്ഷനായിരുന്ന പി.ശങ്കരൻ 2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ടു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു.
1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഡിഎഫ് ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു.
കേരള വര്‍മ്മയില്‍ യൂനിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ യുവത എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി.
നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം. കോഴിക്കോട് മലാപ്പറമ്പിലെ 'രാജീവം' വീട്ടിലായിരുന്നു താമസം. ഭാര്യ: വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ, രാജീവ്. മരുമക്കള്‍: രാജീവ്, ദീപക്, ദീപ്തി.