ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ ഛായാഗ്രാഹകന്‍ ബി കണ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ബി കണ്ണൻ തമിഴ് ചലച്ചിത്ര രംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അന്‍പതോളം തമിഴ് ചിത്രങ്ങളിൽ അദ്ദേഹം ഛായാഗ്രാഹകനായി. മലയാളത്തിൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഒരു യാത്രാമൊഴി'യുടെ ഛായാഗ്രഹണം നിർവഹിച്ചത് ബി കണ്ണനാണ്. കെ ജി ജോര്‍ജ്ജിന്‍റെ 'രാപ്പാടികളുടെ ഗാഥ', 'ഇനിയവള്‍ ഉറങ്ങട്ടെ', മോഹന്‍റെ 'നിറം മാറുന്ന നിമിഷങ്ങള്‍' തുടങ്ങിയ ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ചു.
Read More: ബസു ചാറ്റർജി(1927-2020): വിഖ്യാത സംവിധായകന് ചിത്രങ്ങളിലൂടെ ആദരാഞ്ജലി
തമിഴിൽ 'ഒരു നടികയ് നാടകം പാർക്കിറാൽ', 'നിഴൽഗൾ', 'അലൈഗൽ ഓയ്‌വതില്ലയ്', 'കാതൽ ഓവിയം', 'എൻ ഉയിർ തോഴൻ', 'കിഴക്കു ചീമയിലെ', 'കറുത്തമ്മ', 'കണ്‍കണാല്‍ കൈതു സെയ്', 'കാതൽ പൂക്കൾ', 'ബൊമ്മലാട്ടം' തുടങ്ങി 30ൽ അധികം ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ചു.
രണ്ടു തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഛായാഗ്രഹമുള്ള അവാർഡ് ബി കണ്ണൻ നേടിയിട്ടുണ്ട്. 'അലൈഗള്‍ ഓയ്‌വതില്ലയ്' (1981), 'കണ്‍കണാല്‍ കൈതു സെയ്' (2004) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. നാല് തെലുങ്ക് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
Read More: പവിത്രന്റെ പാട്ട്, കെ.ജി ജോർജിന്റെ ഡാൻസ്; ജോൺ പോൾ പങ്കുവച്ച അപൂർവ ചിത്രം
ഭാരതിരാജയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകരിലൊരാളായിരുന്നു ബി കണ്ണൻ. തമിഴില്‍ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചവയിൽ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. 'ഭാരതിരാജാവിന്‍ കണ്‍കള്‍' എന്നാണ് അദ്ദേഹത്തെ സിനിമാപ്രേമികള്‍ വിശേഷിപ്പിച്ചിരുന്നത്. തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമീണ ദൃശ്യങ്ങൾ ചാരുതയോടെ പകർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കാനായി. സൗത്ത് ഇന്ത്യൻ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു.
സംവിധായകന്‍ എം ഭീംസിംഗിന്‍റെ മകനും എഡിറ്റര്‍ ബി ലെനിന്‍റെ സഹോദരനുമാണ്. ഭാര്യ കാഞ്ചന. മധുമതി, ജനനി എന്നിവര്‍ മക്കള്‍.