തിരുവനന്തപുരം: മുൻകാല മലയാള സിനിമാ സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
കെ വേലായുധൻ നായർ എന്നാണ് യഥാർഥ പേര്. സംവിധായകനെന്നതിന് പുറമെ ഛായാഗ്രാഹകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
1960-90 കാലഘട്ടത്തിൽ അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1968ൽ മിടുമിടുക്കി എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്രസംവിധായകനാവുന്നത്. രണ്ടാമത് സംവിധാനം ചെയ്ത സിനിമയായ ക്രോസ്ബെൽറ്റ് എന്ന സിനിമയുടെ പേരിൽ അദ്ദേഹം അറിയപ്പെട്ടു. എൻഎൻ പിള്ളയുടെ ക്രോസ്ബെൽറ്റ് എന്ന നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു.
പ്രമുഖ സംവിധായകൻ ജോഷിയുടെ സിനിമാ ജീവിതം ആരംഭിച്ചത് ക്രോസ്ബെൽറ്റ് മണിയുടെ സംവിധാന സഹായി ആയിട്ടാണ്. ഇരുപതോളം സിനിമകളിൽ ജോഷി മണിയുടെ സംവിധാനസഹായി ആയി. ജോഷിയുടെ ആദ്യസിനിമ ആയ ടൈഗർ സലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതും ക്രോസ്ബെൽറ്റ് മണി ആയിരുന്നു.
ആക്ഷൻ,ക്രൈം ത്രില്ലർ തുടങ്ങിയ സ്വഭാവങ്ങളിലുള്ള ചിത്രങ്ങളായിരുന്നു ക്രോസ്ബെൽറ്റ് മണി കൂടുതലായും സംവിധാനം ചെയ്തിരുന്നത്. 197ൽ ഇറങ്ങിയ നാരദന്‍ കേരളത്തിൽ, 1989ൽ ഇറങ്ങിയ ദേവദാസ് എന്നിവ മാത്രമായിരുന്നു ഇതിൽ നിന്ന് വ്യത്യസ്തമായിരുന്ന ചിത്രങ്ങൾ. 1990-ല്‍ കമാൻഡർ ആണ് അവസാന ചിത്രം.
മനുഷ്യബന്ധങ്ങൾ (1972), പുത്രകാമേഷ്ടി (1972), നാടൻ പ്രേമം (1972), ശക്തി (1972), കാപാലിക (1973), നടീനടന്മാരെ ആവശ്യമുണ്ട് (1974), വെളിച്ചം അകലെ (1975), പെൺപട (1975), കുട്ടിച്ചാത്തൻ (1975), താമരത്തോണി (1975), ചോറ്റാനിക്കര അമ്മ (1976), യുദ്ധഭൂമി (1976), നീതിപീഠം (1977), പെൺപുലി (1977), പട്ടാളം ജാനകി (1977), ആനയും അമ്പാരിയും (1978), ബ്ലാക് ബെൽറ്റ് (1978), പഞ്ചരത്നം (1979), യൗവനം ദാഹം (1980), ഈറ്റപ്പുലി (1983), തിമിംഗിലം (1983), ബുള്ളറ്റ് (1984), ചോരക്ക് ചോര (1985), ബ്ലാക് മെയിൽ (1985), റിവഞ്ച് (1985), ഒറ്റയാൻ (1985), കുളമ്പടികൾ (1986), പെൺസിംഹം (1986), ഉരുക്കുമനുഷ്യൻ (1986) എന്നിവയാണ് മറ്റു സിനിമകൾ.
ബുള്ളറ്റ്, ചോരക്കുചോര, ബ്ലാക് മെയിൽ, റിവഞ്ച് , ഒറ്റയാൻ, കുളമ്പടികൾ, ഉരുക്കുമനുഷ്യൻ, നാരദൻ കേരളത്തിൽ, കമാൻഡർ എന്നീ സിനിമകളുടെയാണ് ഛായാഗ്രഹണവും നിർവഹിച്ചത്.