ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്‌എഫ്‌ഐ) പങ്കെടുക്കാൻ ഇത്തവണ അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സുവർണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേള വലിയ ആഘോഷങ്ങളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജോൺ ബെയ്‌ലി മേളയിൽ പങ്കെടുക്കുമെന്ന കാര്യവും പ്രകാശ് ജാവദേക്കർ അറിയിച്ചു.
ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങിൽ സന്നിദ്ധനായിരുന്നു. സംവിധായകരായ രാഹുൽ റവയിൽ, മധുർ ഭണ്ഡാർക്കർ, എ കെ ബിർ, ഷാജി കരുൺ, മഞ്ജു ബോറ എന്നിവരും മീറ്റിംഗിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.
കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരും സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിൽ പങ്കാളികളാകും എന്നു സ്ഥിതീകരിച്ച കാര്യവും ജാവദേക്കർ അറിയിച്ചു.
മുൻപ് ഡൽഹിയിൽ വെച്ചു നടത്തികൊണ്ടിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള 2004 മുതലാണ് ഗോവയിൽ സംഘടിപ്പിക്കപ്പെടുന്നത്. അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നേതൃത്വത്തിൽ ആയിരുന്നു അത്. മേളയുടെ സുവർണ ജൂബിലി ആഘോഷവേളയിൽ പരീക്കറിന് ആദരാഞ്ജലി അർപ്പിക്കുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
150-ാം ജന്മവാർഷികം ആഘേോഷിക്കുന്ന മഹാത്മാഗാന്ധിയേയും മേള അനുസ്മരിക്കുമെന്നും അനുബന്ധമായി രാഷ്ട്രപിതാവിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു എക്സിബിഷനും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ മേളയുടെ അന്താരാഷ്ട്ര പങ്കാളികളാവാൻ താൽപ്പര്യം പ്രകടിപ്പിച്ച റഷ്യയിൽ നിന്നും ഒരു വലിയ സംഘം ഇതിനായി ഗോവയിൽ എത്തുമെന്ന് പ്രതീക്ഷിക്കുമെന്നും ജാവദേക്കർ അറിയിച്ചു.
വിപുലമായ രീതിയിൽ മേള നടത്തുന്നതിന്റെ ഭാഗമായി, ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും മേളയുടെ സംഘാടനത്തിന്റെ ഭാഗമാക്കാനാണ് സംഘാടകരുടെ തീരുമാനം. കൂടുതൽ സ്ക്രീനുകളും ഈ വർഷം സജ്ജീകരിക്കും. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയം, കലാ അക്കാദമി, ഇഎസ്‌ജി കോംപ്ലക്സ് എന്നിവിടങ്ങളിലായിട്ടാണ് മേള സംഘടിപ്പിക്കപ്പെടുക.